Tuesday, May 13, 2014

പേടിപ്പിക്കുന്ന ദൈവ രൂപങ്ങള്‍

നാം ഭയപ്പെടുന്നതിനെ യഥാര്‍ത്ഥത്തില്‍ നാം ആരാധിക്കാറുണ്ടോ? ഒരു വസ്തുവിനോടുള്ള നിരന്തരമായ അത്യാഗ്രഹം ആ വസ്തുവിനുനേരെ ആരാധനാ ഭാവത്തില്‍ തലകുനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമോ? ഈ രണ്ട്ഘടകങ്ങള്‍ക്കും പ്രാകൃതമായ ഒരു മതത്തെപ്പോലും സൃഷ്ടിക്കുവാന്‍ സാധ്യമല്ല. ഭയം അതുണ്ടാക്കുന്ന വസ്തുവില്‍ നിന്നു ഒരാളെ ഓടിയകലാന്‍ പ്രേരിപ്പിക്കുന്നു. നിസ്സഹായനും ഹതഭാഗ്യനുമായി പീഡിപ്പിക്കപ്പെട്ടവനും ഓടിയകലാന്‍ കഴിയാത്തവനുമായ ഇരകള്‍ അവരുടെ മര്‍ദ്ദകരോടു കരുണക്ക്‌ യാചിക്കും എന്ന്‌ ഒരാള്‍ക്ക്‌ തീര്‍ച്ചയായും സങ്കല്‍പിക്കാം. പക്ഷേ, ആ ഇരകള്‍ മര്‍ദ്ദകരെ ആരാധിക്കുമെന്ന്‌ സങ്കല്‍പിക്കാന്‍ സാധ്യമല്ല. തന്‍റെ മര്‍ദ്ദകരില്‍ നിന്നു മോചിതനായാല്‍ ആ ഇര മര്‍ദ്ദകനെ അങ്ങേയറ്റം ഹീനവും സഭ്യേതരവുമായ ഭാഷയില്‍ ചീത്തവിളിച്ചേക്കാം. ആ മര്‍ദ്ദകനെ ആരാധിക്കണമെന്ന വിദൂരമായ ഒരു സങ്കല്‍പം പോലും അയാളുടെ മനസ്സില്‍ വരില്ല. പീഢനംകൊണ്ട്‌ പ്രവര്‍ത്തന നിരതനാകുന്ന ഒരു എം. 15 ഏജന്‍റ് കെ. ജി. ബി മര്‍ദ്ദകനെ ആരാധിക്കാന്‍ ആരംഭിക്കുന്നതായി നാം ഒരു ചാരക്കഥയിലും വായിച്ചിട്ടില്ല.

വെളിപാടു മതങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ദൈവഭയം കാട്ടുമൃഗത്തില്‍ നിന്നുണ്ടാകുന്ന ഭയമോ മറ്റു ഭയമുണ്ടാക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട ഭയമോ അല്ല. ദൈവിക ശിക്ഷയെകുറിച്ചുള്ള താക്കീത്‌ കുറ്റകൃത്യങ്ങള്‍ക്കെതിരെയു ള്ള ഒരു പ്രതിരോധകം എന്ന നിലക്കാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. അത്‌ ആളുകളെ സ്വയം പാപങ്ങളില്‍നിന്നു തടയുന്നു. പ്രാകൃത സമൂഹ ത്തിലുണ്ടായിരുന്ന കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള പേടിയില്‍ നിന്നോ ഇടിമിന്നലിന്‍റെ ഭയത്തില്‍ നിന്നോ അത്തരത്തിലുള്ള പാപങ്ങളെ ഇല്ലാതാക്കുന്ന ഒരു ശിക്ഷയെ സംബന്ധിച്ച വാഗ്ദാനങ്ങളൊന്നും ലഭിക്കുന്നില്ല. ദൈവവിശ്വാസം മൂലമുണ്ടാ കുന്ന കുറ്റകൃത്യം ചെയ്യുന്നതിലുള്ള ഭീതിയോ, കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന താക്കീതോ കാട്ടുമൃഗത്തില്‍ നിന്നോ പ്രകൃതിയുടെ സംഹാര ശക്തികളില്‍ നിന്നോ പ്രാകൃത സമൂഹത്തിന്‌ ലഭിച്ചിരുന്നതായി നമുക്കറിയില്ല. പോലീസ്‌ അധികാരികള്‍, ട്രാഫിക്‌ പാലകന്‍മാര്‍, മജിസ്ട്രേറ്റുമാര്‍ മുതലായവരെ ഭയപ്പെടുകയും അവര്‍ വെറുക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. പക്ഷേ അവരാരും ആരാധിക്കപ്പെട്ടിട്ടില്ല!

 അതിപുരാതന കാലത്ത്‌ പോലും അപകടകാരിയായ ഒരു സിംഹത്തെ പേടിച്ചു കൊണ്ട്‌ ഒരാള്‍ അതിന്‍റെ മുമ്പില്‍ നിന്നു ജീവനുംകൊണ്ട്‌ ഓടുകയാണ്‌ ചെയ്യുക. പകരം അതിന്‍റെ മുമ്പില്‍ മുട്ടുമടക്കി സാഷ്ടാംഗപ്രണാമം നടത്തുകയോ അതിനോട്‌ കാരുണ്യത്തിന്‌ യാചിക്കുകയോ അതിന്‍റെ മഹത്വവും രാജത്വവും വാഴ്ത്തുകയോ ചെയ്യാറില്ല. ഭയങ്കരമായ ഇടിമിന്നലും പേമാരിയും, കത്തുന്ന വേനല്‍ സൂര്യന്‍റെ കൊടും താപവും പുരാതന മനുഷ്യനെ അഭയം തേടാനോ അല്ലെങ്കില്‍ എന്തെങ്കിലും സുരക്ഷിതത്വ സംവിധാനങ്ങള്‍ ചെയ്യാനോ ഓടിപ്പിക്കുകയാണ്‌ ചെയ്യാറ്‌. ശക്തമായ ഇടിമിന്നല്‍ നടക്കുന്ന അവസരത്തില്‍ അഭയത്തിന്‌ ഇടം തേടുന്നതിന്‌ പകരം ആദിമനുഷ്യന്‍ ഗുഹയില്‍ നിന്നു ചാടി പുറത്ത്‌ വന്ന്‌ സാഷ്ടാംഗ പ്രണാമം ചെയ്തിരുന്നുവെന്ന്‌ ഒരു സാമൂഹികശാസ്ത്രജ്ഞന്‌ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാനാവുമോ?

സൂര്യാരാധനയും നക്ഷത്രാരാധനയും യാതൊരുവിധത്തിലും തന്നെ ഭീതിയില്‍ നിന്നോ, അത്യാഗ്രഹത്തില്‍നിന്നോ ക്രമേണ രൂപം കൊണ്ട ആരാധനാ രീതിയല്ല. ചെറിയ ഭൌമിക വസ്തുക്കളില്‍ നിന്നു കാലക്രമേണ പരിണമിച്ചാണ്‌ കൂടുതല്‍ ഉന്നതവും ഭാവാത്മകവുമായ അസ്തിത്വവുമായി ബന്ധപ്പെട്ട ആരാധനകളിലേക്ക്‌ മനുഷ്യനെ നയിച്ചത്‌ എന്നതിന്‌ യാതൊരു തെളിവും ഇല്ല. സാമൂഹികശാസ്ത്രജ്ഞന്‍മാര്‍ അവരുടെ സങ്കല്‍പം തെളിയിക്കാന്‍ യാതൊരു ശാസ്ത്രീയ മാര്‍ഗ്ഗവും അവലംബിക്കാതെ പരിണാമത്തെക്കുറിച്ച്‌ വെറുതെ വാചകമടിക്കുകയാണ്‌. ശാസ്ത്രജ്ഞന്‍മാര്‍ ജീവി പരിണാമത്തെക്കുറിച്ച്‌ പറയുമ്പോള്‍ അവര്‍ കോടിക്കണക്കിന്‌ വര്‍ഷത്തെ രൂപരേഖയിലൂടെ ഘട്ടം ഘട്ടമായുള്ള ജീവന്‍റെ വ്യക്തമായ വളര്‍ച്ച വിവരിക്കുന്നു. അപ്രകാരം ദൈവത്തെ സംബന്ധിച്ച ഭാവന രൂപപ്പെട്ടുവന്ന പരിണാമപ്രക്രിയയുടെ ഒരു തരി തെളിവെങ്കിലും സമര്‍പ്പിക്കാന്‍ അവര്‍ക്ക്‌ കഴിയുമോ? അന്ധവിശ്വാസികളും ബിംബാരാധകരുമായ ഏത്‌ സമൂഹമാണ്‌ ഏകദൈവ വിശ്വാസികളായി പരിണമിച്ചത്‌? ഒരിക്കലും അത്‌ സംഭവിച്ചിട്ടില്ല. എന്നിട്ടും സാമൂഹികശാസ്ത്ര ജ്ഞന്‍മാര്‍ ശഠിച്ചു പറയുന്നത്‌ മനുഷ്യനിലെ പ്രാകൃത ഗ്രഹണ ശേഷിയാണ്‌ ദൈവ സൃഷ്ടിയില്‍ കലാശിച്ചത്‌ എന്നാണ്‌. മുകളില്‍ പ്രസ്താവിച്ചത്‌പോലെ അറിയാത്തതിനെക്കുറിച്ചുള്ള ഭീതി ദൈവ രൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതിന്‍റേതായ പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ അവര്‍ ശക്തമായി വിശ്വസിക്കുന്നു.

അജ്ഞത അതിന്‍റെ വിളയാട്ടം നടത്തിയെന്നാണ്‌ അവര്‍ പറയുന്നത്‌. മനുഷ്യന്‍ അവന്‍റെ അജ്ഞത കാരണം മനസ്സിലാക്കാന്‍ കഴിയാതെ മറഞ്ഞു കിടന്നിരുന്ന വിപത്തുകളെ ബഹുമാനിക്കാന്‍ ആരംഭിച്ചു. പുരാതന മനുഷ്യന്‍ സര്‍പ്പം, തേള്‍, കാട്ടുപൂച്ച, നരി, സിംഹം മുതലായവയെ ആരാധിക്കാന്‍ തുടങ്ങി. ഭൂമികുലുക്കം ഭൂമിയെ വിറപ്പിച്ചു. ഇടിമിന്നല്‍ മരങ്ങളെ നെടുകേ പിളര്‍ത്തി. കൊടുങ്കാറ്റ്‌ നിര്‍ദയമായും വന്യമായും തകര്‍ത്തു വീശി. അങ്ങനെ ദൈവത്തിന്‍റെ ആശയം ഉടലെടുത്തുപോലും. മനുഷ്യന്‍റെ ഹൃദയത്തില്‍ ഭീതി ആഞ്ഞു പതിച്ചപ്പോള്‍ പ്രകൃതി പ്രതിഭാസങ്ങളെ ആരാധിക്കുന്നതില്‍ നിന്നു ഭൌതിക വസ്തുക്കളെ ആരാധിക്കുന്ന നിലക്ക്‌ അവര്‍ പുരോഗമിച്ചു. ക്രമേണ അജൈവ വസ്തുക്കളെ ആരാധിക്കുന്നതില്‍ നിന്നു ജീവികളെ ആരാധിക്കുന്നതിലേക്ക്‌ പുരോഗമിച്ചു. തേള്‍, സര്‍പ്പം മുതലായവയെ ആരാധിക്കുന്നതില്‍ നിന്നു പൂച്ചയേയും മറ്റ്‌ കാട്ടുമൃഗങ്ങളേയും ആരാധിക്കുന്നതിലേക്ക്‌ അത്‌ ഗതിമാറി. കുരങ്ങന്‍മാര്‍ വരെ ദൈവങ്ങളായിമാറി. മിന്നല്‍പിണറിന്‍റെ ഉന്നതമായ ഉത്ഭവ കേന്ദ്രം അവര്‍ക്ക്‌ എത്തിപ്പിടിക്കാനായില്ല. അവരെ സൃഷ്ടിച്ച പ്രകൃതി ശക്തികള്‍ എന്താണെന്ന്‌ അവര്‍ക്ക്‌ അറിയാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അവയെയെല്ലാം അവര്‍ ഒരുപോലെ ഭയപ്പെട്ടു. മേഘത്തിരശ്ശീലയുടെ പിന്നിലിരിക്കുന്ന ചില ഭയാനകങ്ങളായ ദൈവങ്ങളുടെ ക്രോധത്തിന്‍റെ പ്രകടന ങ്ങളാണ്‌ പ്രകൃതിയിലെ ശക്തിമത്തായ എല്ലാ പ്രതിഭാസങ്ങളും എന്നവര്‍ കരുതിയിരുന്നിരിക്കണം. ആയതിനാല്‍ അവരുടെ പ്രാകൃത മനസ്സ്‌ അന്ധവിശ്വാസങ്ങള്‍ നെയ്തെടുക്കാന്‍ ആരംഭിച്ചു. ക്രുദ്ധരായ ദൈവത്തെ പ്രീതിപ്പെടുത്താനും ചുരുങ്ങിയത്‌ അവരുടെ കോപത്തില്‍ നിന്ന്‌ രക്ഷ നേടാനും ആദിമ മനുഷ്യന്‍ ധാര്‍മ്മികാദ്ധ്യാപനങ്ങളും സ്വഭാവ സംഹിതകളും കണ്ടുപിടിച്ചു. ആരാധനാലയങ്ങള്‍ പണിതു. ബലികള്‍ അര്‍പ്പിച്ചു. നന്‍മതിന്‍മകളെപറ്റിയുള്ള ആശയങ്ങള്‍ രൂപംകൊണ്ടു. നിരവധി ആചാരങ്ങളും ചടങ്ങുകളും ഉരുവംകൊണ്ടു. അവസാനം വേദഗ്രന്ഥങ്ങളും ആവിര്‍ഭവിച്ചു. തീര്‍ച്ചയായും ആദിമ മനുഷ്യരുടെ പ്രാകൃതമായ ധാരണകള്‍ക്ക്‌ അത്യന്തം അതിരുകവിഞ്ഞ സ്തുതിയാണ്‌ ഇവിടെ സോഷ്യോളജിസ്റ്റുകള്‍ അഥവാ സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ നല്‍കിയിരിക്കുന്നത്‌. ഈ സ്തുതി കൂടുതല്‍ യോജിക്കുക പ്രാകൃതമായ ധാരണകള്‍ പുലര്‍ത്തിയ ആദിമ മനുഷ്യെന്‍റെ പേരില്‍ ഇത്തരം ഉന്നതമായ ആകാശക്കോട്ടകള്‍ പണിത സോഷ്യോളജിസ്റ്റുകളുടെ ബുദ്ധിവൈഭവത്തിന്നാണ്‌.

പ്രാകൃത സമൂഹങ്ങളിലെ വിശ്വാസങ്ങളും ലോകത്തിലെ വെളിപാടു മതങ്ങളിലെ വിശ്വാസങ്ങളും തമ്മിലുള്ള അന്തരം വിവേചിച്ചറിയു ന്നതില്‍ സോഷ്യോളജിസ്റ്റുകള്‍ പരാജയപ്പെടുന്നു. പൌരാണിക പരമ്പരാഗത പ്രാകൃത വിശ്വാസങ്ങളിലെല്ലാം കാണുന്ന മുഖ്യ തന്ത്രിയും, സഹതന്ത്രികളും, വെളിച്ചപ്പാടുകളും, എല്ലാം തന്നെ വെളിപാടുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ ജീവിത സംഹിത ലഭിച്ചതായി അവകാശപ്പെടുന്നില്ല. അതുപോലെ ഇക്കൂട്ടരുടെ ദൈവിക മാധ്യമം എന്ന ആധികാരികത സമൂഹത്തില്‍ ആരും ചോദ്യംചെയ്യപ്പെടുന്നുമില്ല. കാരണം അവരുടെ ആ സ്ഥാനം പൂര്‍വ്വികരില്‍നിന്നു പരമ്പരാഗതമായി ലഭിച്ചതാണ്‌. അത്‌ സമൂഹം അതേപടി അംഗീകരിക്കുകയാണ്‌ ചെയ്തത്‌. അവര്‍ തങ്ങളുടെ ദൈവ മാധ്യമം എന്ന അവ കാശവാദത്തിന്‌ തെളിവിന്നായി ദിവ്യാടയാളങ്ങള്‍ കാണിക്കാന്‍ ഒരിക്കലും വെല്ലുവിളിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ അവകാശവാദം സ്ഥാപിക്കുന്നതിന്നായി ചെപ്പടി വിദ്യകള്‍ കാണിക്കണ്ട ആവശ്യമില്ലായിരുന്നു. അതില്‍ കൂടുതലായി എന്തും, എളു പ്പത്തില്‍ വിശ്വസിക്കുന്ന ദുര്‍ബല വിശ്വാസികള്‍ അവര്‍ക്കുണ്ടെന്ന്‌ പറയപ്പെടുന്ന ദൈവസംപ്രാപ്തിയില്‍ ആകൃഷ്ടരുമായിരുന്നു. അത്‌ ഒരു സൂത്രപ്പണിയല്ലാതെ മറ്റൊന്നുമല്ല. വ്യാജദൈവങ്ങള്‍ വ്യാജവാദികളാല്‍ പിന്തുണക്കപ്പെടുകയാണ്‌ ചെയ്തത്‌. മേല്‍പറഞ്ഞ രീതിയിലുള്ള സിദ്ധന്‍മാരും ലോകത്തിലെ മഹത്തായ മതങ്ങളുടെ സ്ഥാപകന്‍മാരും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കാന്‍ താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. ആ സവിശേഷതകള്‍ ഇപ്രകാരമാണ്‌.

1. വിഗ്രഹാരാധകരായ പുരോഹിതന്‍മാര്‍ നിലവില്‍ സ്ഥാപിതമായ ആരാധനാലയത്തിന്നുള്ളില്‍തന്നെ അംഗീകരിക്കപ്പെടുന്നു.

2. പഴയ മതവ്യവസ്ഥയുമായി വിവാദത്തിലേര്‍പ്പെടുകയോ അതിന്‍റെ പ്രാബല്യത്തെ ചോദ്യം ചെയ്യുന്നതോ ആയ ഒരു മതസിദ്ധാന്തവും അവര്‍ ആവിഷ്ക്കരിച്ചിട്ടില്ല. സമൂഹത്തിന്‍റെ മൂല്യങ്ങളും സ്വഭാവങ്ങളും മാറ്റുവാന്‍ അവര്‍ ശ്രമിക്കാറില്ല. അവര്‍ പല വിശ്വാസങ്ങളേയും ആചാരങ്ങളേയും നിലനിര്‍ത്തുകയാണ്‌. ഒരിക്കലും തന്നെ ജനകീയവും വ്യാപകവുമായ അന്ധവിശ്വാസങ്ങളെയും മിഥ്യാവിശ്വാ സങ്ങളെയും അവര്‍ എതിര്‍ക്കുന്നില്ല.

3. അവര്‍ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തെ മിക്കവാറും അംഗീകരിക്കുന്നു. ഭരണാധികാരിയുടെ മതവിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. എന്നിരുന്നാലും ചില രാജാക്കന്‍മാര്‍ക്കെതിരില്‍ അക്കാലത്തെ മതനേതാക്കന്‍മാര്‍ കലാപമഴിച്ചുവിടുന്നതായി കാണാറുണ്ട്‌. ഇത്‌ മത കാര്യങ്ങളില്‍ രാജാക്കന്‍മാര്‍ പരിധി കവിഞ്ഞ്‌ ഇടപെടുന്നത്‌ കൊണ്ടാണെന്ന്‌ കാണാം. ചിലപ്പോള്‍ മതനേതാക്കന്‍മാരുടെ രാഷ്ട്രീയ വ്യാമോഹങ്ങള്‍ കൊണ്ടാണെന്നും വരാം. എങ്കിലും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്‌. കളങ്കങ്ങള്‍ നിറഞ്ഞ വിഗ്രഹാരാധകരുടെ നേതൃത്വം അധികാരത്തിന്‍റെ ശക്തമായ തറയില്‍ വേരോട്ടമുള്ള ജനങ്ങള്‍ക്കിടയിലെ വ്യാപകമായ മിത്തുകളേയും തത്ത്വങ്ങളേയും താങ്ങി നിര്‍ത്തുന്നവരായിട്ടാണ്‌. സാര്‍വ്വത്രികമായി കാണപ്പെടുന്നത്.

ദൈവത്തിന്‍റെ ഏകത്വം ഉയര്‍ത്തിപ്പിടിച്ച ജൂത, ക്രൈസ്തവ, ഇസ്‌ലാം സെറോസ്റ്റര്‍ മതങ്ങളുടെ സ്ഥാപകന്‍മാരുടെ ചരിത്രം ഇതില്‍നിന്നു അടിസ്ഥാനപരമായി എത്ര വ്യത്യസ്തമാണ്‌. മോസസ്‌(അ) ജീസസ്‌(അ) മുഹമ്മദ്‌(സ) എന്നിവരുടേയും അതുപോലെ ദൈവത്താല്‍ അയക്കപ്പെട്ട മറ്റു പ്രവാചകന്‍മാരുടേയും ജീവിതം നാം പരിശോധിക്കുകയാണെ ങ്കില്‍ അവരാരും തന്നെ അക്കാലെത്തെ വ്യവസ്ഥാപിതവും ജനകീയവുമായ മതസംവിധാനത്തെ പ്രതിനിധാനം ചെയ്തിരുന്നില്ല എന്നു കാണാം. അവരുടെ വാദങ്ങള്‍ മുഴുവനും തന്നെ ദിവ്യവെളിപാടുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അവരാകട്ടെ പുതിയൊരു ജീവിതവഴി ആവശ്യപ്പെടുന്ന ഒരു പുത്തന്‍ തത്ത്വശാസ്ത്രത്തിന്‍റെ വക്താക്കളായിരുന്നു. നിലവിലുള്ള ആചാരത്തില്‍ നിന്നും നടപ്പുകളില്‍ നിന്നും വിഭിന്നമായ മൂല്യങ്ങളാണ്‌ അവര്‍ പ്രബോധിച്ചിരുന്നത്‌. അവര്‍ ഒരു നവലോകക്രമത്തിന്‍റെ മുന്നൊരുക്കക്കാരായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. നിലവിലുള്ള മതത്തിന്‍റെ അധികാരികളെ അവര്‍ വെല്ലുവിളിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. അക്കാലത്തെ പ്രബലമായ മതങ്ങളില്‍ ഭിന്നിപ്പുണ്ടാവുകയും അത്‌ പല ഭാഗങ്ങളും ചേരികളുമായും പിരിയുകയും അജ്ഞരായ സാധാരണക്കാരുടെ ഭൂരിപക്ഷത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ അവര്‍ പരസ്പരം പോരടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലായിരിക്കും ഈ ദൈവ ദൂതന്‍മാര്‍ ത്യക്ഷപ്പെടുക. അത്തരം ഒരു കാലഘട്ടത്തിലാണ്‌ മേല്‍പറഞ്ഞ രീതിയിലുള്ള ദൈവിക സന്ദേശവാഹകര്‍ ആവിര്‍ഭവിക്കുക. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ എതിരാളികള്‍ കൃത്രിമമായ ഒരു ഐക്യനിര സൃഷ്ടിക്കുന്നു. തല്‍ക്കാലത്തേക്ക്‌ അവര്‍ തമ്മിലുള്ള ഭിന്നിപ്പ്‌ മറക്കുകയും പുതുതായി വന്ന ആത്മീയസംവിധാനത്തിനെതിരെ അവരുടെ ശക്തികള്‍ സമാഹരിച്ചുകൊണ്ട്‌ ഒരു വമ്പിച്ച പ്രതിരോധനിര കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അങ്ങനെ കഠിനമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്ന ഒരു ഐക്യമുന്നണി രൂപപ്പെടും. ദൈവദൂതന്‌ മനുഷ്യരുടെ ഭാഗത്ത്‌ നിന്ന്‌ യാതൊരു സഹായവും ലഭ്യമാകുന്നില്ല. സാധാരണക്കാരായ ജനങ്ങളുടേയോ അധികാരി വര്‍ഗ്ഗത്തിന്‍റെയോ പിന്തുണ അദ്ദേഹത്തിന്‌ കിട്ടുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയ ശക്തിയുടെയും സംപ്രീതനായിരിക്കുകയില്ല. അദ്ദേഹം ഏകനായി ഉപേക്ഷിക്കപ്പെട്ടവനും പരിത്യക്തനും നിഷേധിക്കപ്പെട്ടവനുമായിത്തീരുന്നു.

അന്ധവിശ്വാസങ്ങളുടെ വന്യമായ പ്രവണതയോടെ വളര്‍ന്നു വികസിക്കുന്ന മലിന പൂരിതമായ സമൂഹങ്ങളിലാണ്‌ അത്തരം മനുഷ്യര്‍ ഉയര്‍ന്നുവരുന്നത്‌. നവലോകക്രമത്തിന്‍റെ ഈ മാര്‍ഗ്ഗദര്‍ശകര്‍ ഏകദൈവത്തിന്‍റെ സിദ്ധാന്തം പ്രബോധിക്കുകയും എല്ലാ രൂപത്തിലുമുള്ള വിഗ്രഹാരാധനയേയും വിപാടനം ചെയ്യുകയും ചെയ്യുന്നു. ദൈവദൂതന്‍മാരുടെ ശത്രുക്കളുടെ ഐക്യം എന്ത്‌തന്നെയായിരുന്നാലും അത്‌ അവരില്‍ത്തന്നെ വ്യാജത്വം സൃഷ്ടിക്കുന്നു. അത്‌ പ്രവാചകന്‍മാര്‍ക്കെതിരായ കൃത്രിമമായ ഐക്യം മാത്രമാണ്‌. അവര്‍ മുമ്പെത്തേത്‌ പോലെതന്നെ അഗാധമായ ഭിന്നിപ്പില്‍ തന്നെയാണ്‌. ദൈവത്തിന്‍റെ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വ്യാജ വാദികളാണെങ്കില്‍ അവരുടേത്‌ ഒരു അസാധ്യമായ ദൌത്യമായിരിക്കും. ഒരു വ്യാജവാദിക്കും തന്‍റെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കുന്ന ലക്ഷ്യത്തിനുവേണ്ടി സുസ്ഥിരമായ ദൃഢചിത്തതയോടെ നില്‍ക്കുവാന്‍ സാധ്യമല്ല. എന്നാല്‍ പ്രവാചകന്‍മാരുടെ വിശ്വാസം ദൈവത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ അത്യഗാധമായി കെട്ടിപ്പടുത്തതാണ്‌. അല്ലാത്തപക്ഷം, അവര്‍ നശിപ്പിക്കപ്പെടുകയോ അവരുടെ അസ്തിത്വം തന്നെ തുടച്ചുനീക്കപ്പെടുകയോ ചെയ്യപ്പെടുമായിരുന്നു. ദൈവം ഇല്ലായിരുന്നുവെങ്കില്‍ ഒരു ഭ്രാന്തനെപോലെ ദൈവദൂതന്‍മാര്‍ സമൂഹത്താല്‍ നിരാകരിക്കപ്പെടുമായിരുന്നു. മൂന്നാമതൊരു വിധി ഇക്കാര്യത്തിലുണ്ടാകുമായിരുന്നില്ല. അവര്‍ ബുദ്ധിയും ഇല്ലാത്തവരാണെങ്കില്‍ അവരുടെ വിശ്വാസങ്ങളില്‍ ഇത്രയും ദൃഢമാനസരായി സര്‍വ്വവും ത്യജിച്ച്‌ നിഷ്ഫലവും അയഥാര്‍ത്ഥവുമായ ഒരു കാര്യത്തിന്‌ വേണ്ടി എങ്ങനെ അവര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയും. അവരെ ഭ്രാന്തന്‍മാരാണെന്ന്‌ പറഞ്ഞ്‌ എഴുതിത്തള്ളാനാവുമോ? മാനസികഭ്രമം ഉള്ളവര് അ‍വരുടെ അസ്ഥിര ബുദ്ധിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകിക്കൊണ്ടിരിക്കും. പ്രവാചകന്‍മാരുടെ നേരെ അദ്ദേഹത്തിന്‍റെ കാല്‍പാദങ്ങളിലെ ഭൂമി നഷ്ടപ്പെടുമാറ്‌ സമൂഹം അതി ഭീകരമായി പ്രതികരിക്കുന്നു. പാവപ്പെട്ടവരോ പണക്കാരോ ആയ യാതൊരു മനുഷ്യന്‍റെ പിന്തുണയും അവര്‍ക്ക്‌ ലഭിക്കുന്നില്ല. ശക്തന്‍മാരില്‍നിന്നോ അശക്തന്‍മാരില്‍നിന്നോ സമൂഹത്തിന്‍റെ രൂക്ഷമായ എതിര്‍പ്പിനെതിരെ ചെറുസഹായം പോലും പ്രവാചകന്‍മാര്‍ക്ക്‌ ലഭിക്കുന്നില്ല.

അവരുടെ സന്ദേശത്തിന്‍റെ മഹത്വവും സ്വഭാവത്തിന്‍റെ വൈശിഷ്ട്യവും കഠിനമായ ആകുലാവസ്ഥയിലും അന്തിമ വിജയത്തെക്കുറിച്ചുള്ള അചഞ്ചലമായ വിശ്വാസവും എല്ലാം തന്നെ അവരുടെ സത്യത്തിന്‍റെ സാക്ഷ്യങ്ങളാകുന്നു.

അവരുടേത്‌ ആത്യന്തികമായ ത്യാഗത്തിന്‍റെ കഥയാണ്‌ അത്യാര്‍ത്തിയുടേതല്ല. അവരുടെ ഉദാത്ത ലക്ഷ്യത്തിനു വേണ്ടി അവര്‍ നേടിയതെല്ലാം നഷ്ടപ്പെടുത്തി. അവര്‍ മാത്രമല്ല അവരുടെ അനുയായികളായി അനസ്യൂതം ചേര്‍ന്നുകൊണ്ടിരുന്നവര്‍ എല്ലാ പ്രയാസങ്ങളേയും അതിജീവിച്ചുകൊണ്ട്‌ പരമമായ ത്യാഗത്തിന്‍റെ അതേ പാത തന്നെപിന്തുടരുന്നു. ആക്ഷേപിച്ചു കൊണ്ടു ചൂണ്ടിയ വിരലുകളൊന്നും തന്നെ അത്തരം ആളുകളെ നിരുത്സാഹപ്പെടുത്തിയില്ല.


മനുഷ്യന്‍റെ അജ്ഞതയില്‍ നിന്നു വ്യാജ ദൈവങ്ങള്‍ സൃഷ്ടിക്ക പ്പെട്ടു എന്ന ഈ സിദ്ധാന്തം മനുഷ്യചരിത്രത്തിലെ അജ്ഞതയും അപക്വതയും മുറ്റിനിന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭാഗികമായി ശരിയായിരിക്കാം. അജ്ഞരായ സാധാരണക്കാരെ മത പുരോഹിതന്‍മാര്‍ ചൂഷണം ചെയ്യുന്നത്‌ നിഷേധിക്കപ്പെടാന്‍കഴിയാത്തതാണ്‌. പക്ഷേ, ഈ പ്രക്രിയ, ആശയങ്ങളുടെ ക്രമികമായ പരിണാമത്തെ സൃഷ്ടിച്ചുവെന്നും അത്‌ അവസാനം ഏകദൈവ വിശ്വാസത്തിലെത്തിച്ചു എന്നുമുള്ള അഭിപ്രായം തള്ളിക്കളയാവുന്നവയാണ്. വിഗ്രഹാരാധകരുടെ അന്ധവിശ്വാസങ്ങള്‍ പരിണമിച്ചാണ്‌ ഏക ദൈവാരാധന ഉണ്ടായത്‌ എന്ന വാദം ചരിത്രവസ്തുതകളുടെ പിന്‍ബലമില്ലാത്തതാണ്‌. അത്‌ സാമൂഹിക ശാസ്ത്രജ്ഞന്‍മാരുടെ ചപല മോഹങ്ങളുടെ ഒരു സങ്കല്‍പം മാത്രമാണ്‌.

ബഹുദൈവാരാധാന രൂപാന്തരപ്പെട്ടാണ്‌ ഏക ദൈവാരാധാനയുണ്ടായത്‌ എന്ന സിദ്ധാന്തത്തിന്‌ ചരിത്രത്തില്‍ നിന്നു യാതൊരു തെളിവും ലഭ്യമല്ല. ബഹുദൈവാരാധനയില്‍ നിന്നു ഏകദൈവാരാധനയിലേക്കുള്ള ഏതെങ്കിലുമൊരു സമൂഹത്തിന്‍റെ രൂപാന്തരഘട്ടത്തെ സംബന്ധിച്ച്‌ ഒരു സാക്ഷ്യവും ലഭ്യമല്ല. മറിച്ച്‌, പൊടുന്നനെ ഒരു മഹാത്മാവ്‌ പ്രത്യക്ഷപ്പെടുകയാണ്‌ചെയ്യുക. അതോടെ അദ്ദേഹത്തെ പിന്തുടരാനാഗ്രഹിക്കുന്നവര്‍ക്ക്‌ മുമ്പില്‍ ഉജ്വലത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന വമ്പിച്ച യാതനകളുടെ സംഭവ പരമ്പരകള്‍ ചലിച്ചുതുടങ്ങുകയും ചെയ്യുന്നു.